കണ്ണൂർ: മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്‌ഫോടനത്തിൽ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയ സ്‌റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രി സാധനമെന്ന് കരുതി സ്‌റ്റീൽ ബോംബ് വീട്ടിലെത്തിച്ചത് മരിച്ച ഷഹിദുൾ ഇസ്‌ലാമാണെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിലാണ് ചാവശേരിയിൽ നിന്നാണ് ലഭിച്ചതെന്ന സൂചന ലഭിച്ചത്.
ജൂലെെ ആറിന് മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലായിരുന്നു സ്‌ഫോടനം നടന്നത്. അസം സ്വദേശികളായ ഫസൽ ഹഖും മകൻ ഷഹിദുൽ ഇസ്‌ലാമുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനമുണ്ടായ ദിവസം ഷഹിദുൾ ആക്രി സാധനങ്ങൾ ശേഖരിക്കാൻ പോയത് ചാവശേരി ഇരിട്ടി റോഡിലാണ്. ഇതാണു ബോംബ് ലഭിച്ചത് ചാവശേരി ഭാഗത്തു നിന്നാണെന്ന നിഗമനത്തിലേക്കു പോലീസ് എത്താൻ കാരണം.
അതേസമയം ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന സൂചന ലഭിച്ചതോടെ ചാവശേരി- ഇരിട്ടി റോഡിൽ മൂന്ന് ഇടങ്ങളിൽ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന കാശിമുക്കിലെ വാടക വീട്ടിൽ നിന്നു ചാവശേരിയിലേക്കു രണ്ടു കിലോമീറ്റർ മാത്രമാണ് ദൂരം. ഈ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ റെയ്ഡ് നടത്തി കൂടുതൽ ബോംബുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
Most Read: കഞ്ചാവും എംഡിഎംഎയും മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ