തിരുവനന്തപുരം: കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് കേരളത്തിലിരുന്ന് കേന്ദ്ര സർക്കാർ നടപടികളെ ന്യായീകരിക്കുന്നതെന്ന് എംബി രാജേഷ്. കോവിഷീൽഡ് വാക്‌സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു എംബി രാജേഷ്.
ബംഗ്‌ളാദേശിലും അമേരിക്കയിലും ലഭ്യമാകുന്നതിന്റെ ഇരട്ടിവിലയാണ് കോവിഷീൽഡ് വാക്‌സിന് ഇന്ത്യയിൽ ഈടാക്കുന്നത്. ഇന്ത്യയിലേതിന്റെ നാലിലൊന്നേയുള്ളൂ യൂറോപ്യൻ യൂണിയനിൽ. ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിലാണ്. എന്തൊരു കൊള്ളയാണെന്നും എന്തൊരു കണ്ണിൽ ചോരയില്ലാത്ത ഭരണമാണിതെന്നും രാജേഷ് വിമർശിച്ചു.
കേന്ദ്ര സർക്കാരിന്റെ ഇത്തരം മനുഷ്യത്വ രഹിതമായ നടപടികളെയും ന്യായീകരിക്കുന്ന വിഭാഗത്തിന് അവരോ അവർക്ക് വേണ്ടപ്പെട്ടവരോ ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്‌ഥ വന്നാലും ഇതേ നിലപാട് സ്വീകരിക്കുമോ എന്നാണ് എംബി രാജേഷിന്റെ ചോദ്യം. കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് സംസ്‌ഥാന സർക്കാരിനെ തെറി വിളിക്കുന്നതെന്നും പോസ്‌റ്റിൽ പറയുന്നു.
Read also: വൈഗയുടെ കൊലപാതകം; സനുവിന്റെ ആത്‍മഹത്യാ ശ്രമം കളവെന്ന് പോലീസ്