കാക്കനാട്: മകളെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ചെന്ന സനു മോഹന്റെ വാദം കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ. മൂന്ന് തവണ ആത്‌മഹത്യക്ക് ശ്രമിച്ചെന്ന ഇയാളുടെ മൊഴി നാടകമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ബോധ്യമായത്. ഗോവയിൽ നടത്തിയ തെളിവെടുപ്പിലാണ് സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ഗോവയിൽ വെച്ച് ഉറക്കഗുളിക കഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചുവെന്ന സനുവിന്റെ വാദം പോലീസ് തള്ളി. ഉറക്ക ഗുളിക വാങ്ങി എന്ന് സനു വ്യക്‌തമാക്കിയ കടയിൽ എത്തിച്ചുള്ള തെളിവെടുപ്പിനിടെ കടയുടമയെയോ ജീവനക്കാരെയോ തിരിച്ചറിയാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതോടെ കേസിൽ കൂടുതൽ ദുരൂഹത ഉയർന്നു വരുകയാണ്.
വൈഗയെ കൊലപ്പെടുത്തിയ ശേഷം സനു ഒരു മാസത്തോളം യാത്ര ചെയ്‌ത സ്‌ഥലങ്ങളും താമസിച്ച ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ശനിയാഴ്‌ചയായിരുന്നു സനുവിനെ ഗോവയിലെത്തിച്ച് പരിശോധന നടത്തിയത്.
ഗോവയിൽ താമസിച്ച ദിവസങ്ങളിൽ ചൂതാട്ടത്തിനുമാത്രം 45,000 രൂപയിലധികമാണ് സനു ചെലവഴിച്ചത്. ഗോവയിൽ നിന്ന് മുരുദേശ്വർ, മൂകാംബിക, കാർവാർ എന്നിവിടങ്ങളിലും സനുവുമായി തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നീണ്ടുപോയാൽ വീണ്ടും കസ്‌റ്റഡി അപേക്ഷ നൽകും. 29നാണ് നിലവിലെ കസ്‌റ്റഡി കാലാവധി അവസാനിക്കുക.
Read also: 40 കോടിയുടെ ഫാൻസി കറൻസിയുമായി 3 പേർ പിടിയിൽ