കാസർഗോഡ്: ജില്ലയിൽ 40 കോടിയുടെ ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടി. ആരെയോ കബളിപ്പിക്കാൻ വേണ്ടിയാണ് കറൻസികൾ കടത്തിയതെന്ന് സംശയിക്കപ്പെടുന്നു. കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പോലീസ് സ്‌റ്റേഷനു സമീപം പോലീസ് കൈകാട്ടിയിട്ടും നിർത്താതെ പോയതിനെത്തുടർന്ന് പിന്തുടർന്നു ഉദുമയിൽ പിടികൂടുകയായിരുന്നു. ഒർജിനൽ 6 ലക്ഷം രൂപയുടെ കറൻസികളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്.
പൂനെയിൽ താമസിക്കുന്ന കർണാടക ബിദാസ് സ്വദേശി ഷെയ്‌ഖ് അലി(37), ഷോലാപ്പുർ കാൽജോനിൽ അന്നാ ഷെയ്‌ബ് അർജുൻ ഗെയ്‌ഡാക് (38), നോർത്ത് സോളാപ്പുർ കാർത്താലി വില്ലേജിലെ പരമേശ്വർ നർസുമാനെ (45) എന്നിവരാണു പിടിയിലായത്. പെട്ടിയിൽ അടുക്കിവച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. 2000 രൂപയുടെ ഫാൻസി നോട്ടുകളടങ്ങിയ ഓരോ ലക്ഷത്തിന്റെ ബണ്ടിലിനു മുകളിലും ഏറ്റവും താഴെയും ഒറിജിനൽ 2000 രൂപയുടെ കറൻസി അടുക്കിവച്ച നിലയിലായിരുന്നു.
സിഐ ടിവി പ്രദീഷ്, എസ്‌ഐ സി ബാബു, എഎസ്‌ഐമാരായ അബൂബക്കർ കല്ലായി, വികെ പ്രസാദ് എന്നിവരാണ് ഇവരെ പിടികൂടിയത്. ഹിന്ദി സിനിമാ നിർമാതാവും പ്രവർത്തകരും ബിസിനസുകാരുമാണെന്നാണ് കാറിലെ സംഘം പോലീസിനോട് പറഞ്ഞത്.
അന്വേഷണത്തിൽ സിനിമയുമായി ബന്ധമില്ലെന്നും കർണാടകയിലും മഹാരാഷ്‌ട്രയിലും ഇവർക്കെതിരെ വിശ്വാസ വഞ്ചന, അടിപിടി ഉൾപ്പടെയുള്ള കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. സംഘത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Also Read: ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല