കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തോടൊപ്പം 1,200 പേജുള്ള കേസ് ഡയറിയും സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രത്തിൽ സനു മോഹനെതിരെ ഗുരുതര ആരോപണമാണുള്ളത്.
കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു സനു മോഹന്റെ ശ്രമം. കുട്ടി ഒരു ബാധ്യതയാകുമെന്ന് ഭയന്നാണ് വൈഗയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം മറ്റൊരാളുമായി ജീവിക്കാൻ സനു മോഹൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ മാർച്ച് 21ന് വൈകിട്ടാണ് എറണാകുളത്ത് നിന്ന് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22ന് ഉച്ചയോടെ കണ്ടെത്തിയിരുന്നു. തുടർന്ന് പിതാവ് സനു മോഹനിലേക്ക് അന്വേഷണം നീളുകയായിരുന്നു.
കടബാധ്യതകളുള്ള സനു മോഹൻ മകളെ കൊന്ന് ആത്‌മഹത്യ ചെയ്‌തു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ രക്ഷപ്പെട്ടുവെന്ന് വ്യക്‌തമായി. വൈഗ കൊല്ലപ്പെട്ട് 25 ദിവസങ്ങൾക്ക് ശേഷമാണ് കർണാടകയിലെ കൊല്ലൂരിൽ നിന്ന് സനു മോഹൻ പിടിയിലായത്.
Read also: ‘സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ട് കർശനമാക്കുന്നില്ല’; ചോദ്യവുമായി ഹൈക്കോടതി