കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ റിമാന്റ് ചെയ്‌തു. ഹൊസ്‌ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ കമറുദ്ദീനെ റിമാന്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. ജാമ്യ ഹരജി കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്‌ച പരിഗണിക്കും. അതേസമയം, കസ്‌റ്റഡി അപേക്ഷ നിലവിൽ പോലീസ് നൽകിയിട്ടില്ല.
ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിന് ഒടുവിലാണ് എംസി കമറുദീനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ചന്തേര പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മൂന്ന് കേസുകളിലാണ് ഇപ്പോൾ കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഗൂഢാലോചന, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങി ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എംസി കമറുദ്ദീൻ എംഎൽഎക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഉദുമയിലും കാസർഗോഡും ഉൾപ്പെടെ ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
അതേസമയം, തന്നെ അറസ്‌റ്റ് ചെയ്‌തത് സംസ്‌ഥാന സർക്കാരിന്റെ നിർദേശ പ്രകാരമാണെന്ന് എംസി കമറുദ്ദീൻ എംഎൽഎ പ്രതികരിച്ചു. അറസ്‌റ്റിന് മുൻപ് നോട്ടീസ് നൽകിയില്ലെന്നും രാഷ്‌ട്രീയ പ്രേരിതമാണ് അറസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച തന്റെ കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതുകൊണ്ടാണ് ജനപ്രതിനിധിയായിട്ടും ഇന്ന് തന്നെ വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്‌തത്. ഇതുകൊണ്ടൊന്നും തന്നെ തകർക്കാനാവില്ല എന്നും കമറുദ്ദീൻ കൂട്ടിച്ചേർത്തു.
Malabar News: ബാലുശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുത്തു