കോഴിക്കോട്: ബാലുശേരി ഉണ്ണികുളത്ത് പീഡനത്തിന് ഇരയായ ആറ് വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി സൂപ്രണ്ടിൽ നിന്നും വിവരങ്ങൾ തേടിയെന്നും വിദഗ്‌ധ ചികിൽസ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘമാണ് കുട്ടിയെ ചികിൽസിക്കുന്നത്. പെൺകുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമെന്ന് ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ, പീഡനക്കേസിൽ പിടിയിലായ പ്രതി നെല്ലിപറമ്പിൽ രതീഷ് ആത്‌മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്‌റ്റേഷന്റെ മുകളിലെ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചത്. കൈക്കും തോളെല്ലിനും പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം, പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയാണ് കമ്മീഷൻ കുട്ടിയെ സന്ദർശിച്ചത്. തിങ്കളാഴ്‌ച കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം നൽകുമെന്നും കമ്മീഷൻ വ്യക്‌തമാക്കി.
Also Read: ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് ഉടന്‍