ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കേന്ദ്ര സർക്കാരിന്റേത് രാജ്യദ്രോഹപരമായ തീരുമാനമാണെന്ന് മേധാ പട്കർ ആരോപിച്ചു. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കാതെയുള്ള കേന്ദ്ര നീക്കം ജനാധിപത്യ വിരുദ്ധമാണെന്നു പറഞ്ഞ മേധാ പട്കർ, വിഷയത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും ആവശ്യപ്പെട്ടു. സ്വകാര്യ വാർത്താ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം.
“വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിനിർത്തുന്നതാണ്. ഇത് രാജ്യതാല്പര്യമല്ല, രാജ്യദ്രോഹപരായ തീരുമാനമാണിത്, കേന്ദ്ര സർക്കാർ ഈ തീരുമാനം പിൻവലിക്കണം. പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരെയടക്കം ഇത് ഗുരുതരമായി ബാധിക്കും. കർഷകർ, മത്സ്യ തൊഴിലാളികൾ, ആദിവാസികൾ, തൊഴിലാളികൾ എല്ലാവരെയും ഇത് ബാധിക്കും. ശക്തമായ പ്രതിഷേധം ഉണ്ടാകണം. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ കേന്ദ്രത്തിന് വ്യക്തമായ അജണ്ടയുണ്ട്. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്”- അവർ പറഞ്ഞു.
വലിയ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നതാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ഭരണഘടന നൽകുന്ന മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയാണ് ഇത്. ജനാധിപത്യവിരുദ്ധവും രാജ്യത്തോടുള്ള വെല്ലുവിളിയുമാണ് പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനമെന്നും മേധാ പട്കർ പറഞ്ഞു.
വിജ്ഞാപനത്തിനെതിരെ മുൻ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയറാം രമേഷും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റ് സ്വഭാവവുമാണ് ഈ വിജ്ഞാപനം മുന്നോട്ടു വെക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് അധികാര വികേന്ദ്രീകരണത്തെയും സഹകരണ ഫെഡറലിസത്തെയും തുരങ്കം വക്കുന്ന നടപടിയാണെന്നും ജയറാം രമേഷ് വ്യക്തമാക്കിയിരുന്നു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ‘ ഇ ഐ എ കരട് വിജ്ഞാപനം 2020’ എന്ന വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണം പ്രകൃതിയോടുള്ള ചൂഷണത്തിന്റെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.