കോഴിക്കോട്: ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് എസ്‌എസ്‌കെയുടെ (സമഗ്ര ശിക്ഷാ കോഴിക്കോട്) നേതൃത്വത്തിൽ പ്രത്യേക പഠന-പരിശീലന കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ജില്ലയിൽ 280 സ്‌പെഷ്യൽ കെയർ സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇത്തരം വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുകയാണ് വിവിധ പഠന-പരിശീലന പരിപാടികളിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ജില്ലാ പ്രോജക്‌ട് കോ-ഓർഡിനേറ്റർ ഡോ.എകെ അബ്‌ദുൾ ഹക്കീം അറിയിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക സംഘർഷം ലഘൂകരിക്കാനുള്ള കൗൺസിലിങ്, കല-കായിക പരിശീലനം, സംഗീത ക്‌ളാസുകൾ, വിവിധ നിർമാണ പ്രവർത്തനങ്ങൾ, വ്യായാമങ്ങൾ, ഭക്ഷണരീതിയെ കുറിച്ചുള്ള അവബോധ ക്‌ളാസുകൾ, വിദ്യാഭ്യാസ പദ്ധതികൾ എന്നിവയാണ് പ്രധാനമായും കെയർ സെന്ററുകളിൽ നടന്നുവരുന്നത്. ബിആർസികളിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരും സ്‌പെഷ്യലിസ്‌റ്റ് അധ്യാപകരുമാണ് ഈ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അഞ്ചു മുതൽ പത്ത് വരെ കുട്ടികൾക്കാണ് ഒരു സെന്ററിൽ ഒരേ സമയം പ്രവേശനം. ഒന്നിച്ചിരിക്കലും കൂട്ടുകൂടലും അത്യന്താപേക്ഷിതമായ വിഭാഗമാണ് ഭിന്നശേഷി കുട്ടികൾ. ഇവർക്ക് അനുയോജ്യമായ പിന്തുണാ സംവിധാനങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരളം സ്‌പെഷ്യൽ കെയർ സെന്റർ എന്ന പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെയാണ് ജില്ലയിൽ 280 കെയർ സെന്ററുകൾ ആരംഭിച്ചത്.
Read Also: ട്രാൻസ്‌ജെൻഡർ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രം