കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്ക് കത്തെഴുതാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലെന്നും സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ പറഞ്ഞു.
മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നു പറഞ്ഞ ഗവർണർ, വിസി നിയമനത്തിൽ രാഷ്‌ട്രീയം ഉണ്ടെന്നും ആവർത്തിച്ചു. ചാൻസലർ സ്‌ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും ഗവർണർ വ്യക്‌തമാക്കി.
സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ ഗവർണർക്ക് കത്ത് നൽകിയത് മാദ്ധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. കത്ത് പുറത്തുവിട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മന്ത്രി ചോദ്യങ്ങളോട് ക്ഷുഭിതയായാണ് അന്ന് പ്രതികരിച്ചത്. ചട്ടം ലംഘിച്ച ബിന്ദുവിന്റെ രാജിക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്‌തമാക്കുന്നതിന് ഇടെയാണ് ഗവർണറുടെ വിമർശനവും വരുന്നത്.
ഘടകകക്ഷിയായ സിപിഐയും ബിന്ദുവിനെ തള്ളുന്ന നിലപാടാണ് ഇന്ന് സ്വീകരിച്ചത്. കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്‌ഥാന കൗണ്‍സിലിലും മന്ത്രിക്കെതിരെ വിമർശനമുയർന്നിരുന്നു.
Most Read: അനുകൂല വിധിക്ക് കൈക്കൂലി; ജഡ്‌ജിക്കെതിരെ കുറ്റപത്രം