തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയനുകൾ.
അതേസമയം കഴിയുന്നത്ര വേഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. പണിമുടക്കിലേക്ക് നീങ്ങുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് യൂണിയനുകളും വ്യക്‌തമാക്കി.
ശമ്പള വിതരണത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. തൊഴിലാളി യൂണിയനുകൾ സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയും മാനേജ്മെണ്ട് പ്രതിനിധികളും അംഗീകൃത സംഘടനകളുമായി ചർച്ച നടത്തിയത്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്ക് ശേഷം ശമ്പള കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി യൂണിയനുകളെ അറിയിച്ചു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. എന്നാൽ സമരം തുടരാനാണ് തീരുമാനം എന്നായിരുന്നു യൂണിയനുകളുടെ നിലപാട്.
ബാക്കി ജീവനക്കാരുടെ ശമ്പള വിതരണം ഇന്നുമുതൽ ആരംഭിക്കും. ശമ്പള കാര്യത്തിൽ കോടതി ഇടപെടലും സർക്കാർ ഇടപെടലും ഗുണകരമാകുമെന്നാണ് യൂണിയനുകളുടെ പ്രതീക്ഷ.
Most Read: ബഫർ സോൺ വിഷയം; പ്രതികരണവുമായി വനം മന്ത്രി