കൊൽക്കത്ത: മുൻനിര നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ നാല് മന്ത്രിമാർ പങ്കെടുത്തില്ല. ഇവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പാർട്ടി വിടുമെന്ന സൂചന നൽകാനാണെന്ന് രാഷ്‌ട്രീയ വൃത്തങ്ങൾ സംശയിക്കുന്നു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ തൃണമൂൽ നേതാക്കൾ കഴിഞ്ഞ ആഴ്‌ച കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരുന്നു. കൂടുതൽ നേതാക്കൾ ഇതേ പാതയിലാണെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്‌ച കൊൽക്കത്തയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ റജിബ് ബാനർജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രാനന്ദ് സിൻഹ എന്നീ മന്ത്രിമാരാണ് പങ്കെടുക്കാതിരുന്നത്. മൂന്ന് മന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ട് നിന്നതിന്റെ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി അറിയിച്ചു. എന്നാൽ റജിബ് ബാനർജിയുടെ കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല.
Also Read: അന്നദാതാക്കളായ കർഷകർക്ക് നൽകേണ്ട അംഗീകാരം കേന്ദ്രം നൽകുന്നില്ല; പിണറായി വിജയൻ
തൃണമൂൽ നേതൃത്വവുമായി റജിബ് ബാനർജി ഇടഞ്ഞ് നിൽക്കുകയാണ്. ഇദ്ദേഹവുമായി അനുനയ ശ്രമങ്ങളും തൃണമൂൽ നേതാക്കൾ നടത്തിയിരുന്നു. എന്നാൽ, യോഗത്തിൽ നിന്ന് വിട്ട് നിന്നതോടെ റജിബ് പാർട്ടി വിടുമെന്ന സംശയം ശക്‌തമാവുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനിടെയാണ് തൃണമൂൽ മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ എംഎൽഎമാരും എംപിമാരും ഉൾപ്പടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നത്. ഇതിന് പിന്നാലെ കൂടുതൽ നേതാക്കൾ തൃണമൂൽ വിടുമെന്ന അഭ്യൂഹം ശക്‌തമാകുന്നതിനിടെയാണ് മന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ട് നിന്നത്.
Also Read: അഭയക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും