തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച് സംസ്‌ഥാനത്തെ മന്ത്രിമാർ. തൃശൂർ സാഹിത്യ അക്കാദമിയിൽ കവിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഒരു മണിയോടെയാണ് കുമാരനല്ലൂരിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചു. സംസ്‌ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ എ.സി മൊയ്‌ദീൻ, വി.എസ് സുനിൽ കുമാർ, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ കവിക്ക് ആദരാഞ്‌ജലികൾ അർപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ അവസാനമായി കാണാൻ നിരവധി ആളുകളാണ് സാഹിത്യ അക്കാദമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Also Read: എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിന് അവസാനം; മഹാകവി അക്കിത്തം വിടവാങ്ങി
ഇന്ന് വൈകിട്ട് നാലിന് കുമാരനല്ലൂരിലെ വസതിയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് മഹാകവിയുടെ വസതിയിലെത്തി റീത്ത് സമർപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് വേണ്ടി പാലക്കാട് ജില്ലാ കളക്‌ടർ ഡി.ബാലമുരളിയും അന്ത്യാഞ്‌ജലി അർപ്പിക്കും.
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിച്ചിരുന്നു. ഉദാത്ത മനുഷ്യസ്‌നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തം എന്നാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മഹാകവി അക്കിത്തത്തിന്റെ ദേഹവിയോഗം, ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതക്ക് തീരാ നഷ്‌ടമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുസ്‌മരിച്ചു . മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ അയിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ഇന്ന് രാവിലെ 8.10 ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കവിയുടെ വിയോഗം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു അദ്ദേഹം. എട്ട് പതിറ്റാണ്ടുകൾ നീണ്ട കാവ്യ ജീവിതത്തിന്റെ അവസാനത്തോടെ ഒരു യുഗത്തിനാണ് തിരശീല വീണിരിക്കുന്നത്.