കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് ഹാജരാവുക. നവംബർ 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.
അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്‌ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാദ്ധ്യമപ്രവർത്തക പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന്, സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പോലീസ് കേസെടുത്തത്.
രണ്ടു വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്. മാദ്ധ്യമ പ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വെക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാദ്ധ്യമ പ്രവർത്തക കൈ തട്ടി മാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മദ്ധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചു രംഗത്ത് വന്നിരുന്നു. എന്നാൽ, സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമ പ്രവർത്തക നിയമനടപടിയുമായി മുന്നോട്ട് പോയത്. അതേസമയം, നടക്കാവ് ഇംഗ്ളീഷ് പള്ളി മുതൽ പോലീസ് സ്‌റ്റേഷൻ വരെ ബിജെപി ഇന്ന് പദയാത്ര നടത്തും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എംടി രമേശ്, പികെ കൃഷ്‌ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും. രാവിലെ ഒമ്പത് മണിക്കാണ് പദയാത്രയായി സ്‌റ്റേഷനിലേക്ക് പോവുക.
Most Read| 63ആം വയസിൽ ബോഡി ബിൽഡിങ്ങിൽ ‘മിസ്‌റ്റർ വേൾഡ്’ സ്വന്തമാക്കി മലയാളി