ആലുവ: ഒടുവിൽ കാത്തിരിപ്പ് വിഫലമായി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസ്‌ഫാക് ആലം ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്‌ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കാണുന്നുണ്ടായിരുന്നു. കൈ കണ്ടതോടെയാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പോലീസിനെ അറിയിച്ചത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, എന്തിനുവേണ്ടിയാണ് ഈ ക്രൂരകൊലപാതകം നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ ഇനി പുറത്തുവരേണ്ടതുണ്ട്.
അതേസമയം, ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്‌ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്‌പി അറിയിച്ചു. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പറഞ്ഞത് കേസന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്‌ക്ക് പിന്നിലെ കാരണം ഇനിയും വ്യക്‌തമായിട്ടില്ലെന്നും എസ്‌പി വ്യക്‌തമാക്കി. അതിനിടെ, പ്രതിയുമായി ആലുവ മാർക്കറ്റിൽ തെളിവെടുപ്പിന് എത്തിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ തെളിവെടുക്കാനാകാതെ പോലീസ് മടങ്ങി.
മുക്കത്ത് പ്ളാസയിൽ വാടകയ്‌ക്ക് താമസിക്കുന്ന ബീഹാർ ബിഷാംപറവൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ്(5) വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപ് താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസ്‌ഫാക് ആലം.
Most Read| ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; രണ്ടുപേർ അറസ്‌റ്റിൽ