ന്യൂഡെൽഹി: കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ ദുരൂപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്. മനീഷ് സിസോദിയയുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള രാഷ്‌ട്രീയ പോരിനിടെയാണ്, എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, അർജെഡിയുടെ നേതാവ് ഫാറൂഖ് അബ്‌ദുല്ല, എൻസിപിയുടെ ശരത് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് കത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്.
രാജ്യത്തിന്റെ യാത്ര ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക നേതാക്കൾ കത്തിലൂടെ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് ഡെൽഹി ആപ് എംഎൽഎ മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, പ്രതിപക്ഷത്ത് നിന്ന് ബിജെപി പാളയത്തിൽ എത്തിയവരുടെ കേസുകളിൽ കേന്ദ്രസർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്നും കത്തിൽ പരാമർശമുണ്ട്.
2014ലും 2015ലും സിബിഐ അന്വേഷണം നേരിട്ട ഹിമന്ത ബിശ്വ ശർമ, ശാരദ ചിട്ടി തട്ടിപ്പിൽ പ്രതികളായ സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവർക്ക് എതിരെയുള്ള കേസുകളിൽ ഇവർ ബിജെപിയിൽ എത്തിയതോടെ കാര്യമായ നടപടി ഉണ്ടായിരുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ, ലാലു പ്രസാദ് യാദവ്, സഞ്‌ജയ് റാവത്ത്, അസംഖാൻ നവാബ് മാലിക്, അനിൽ ദേശ്‌മുഖ് തുടങ്ങിയ നേതാക്കളെല്ലാം വേട്ടയാടുകയാണെന്നും കത്തിൽ പറയുന്നു.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; തീ കെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും