കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ കെടുത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യ പുകയ്‌ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി തുടങ്ങിയിട്ടുണ്ട്. അതേസമയം, നഗരവാസികൾ ഇന്ന് വീട്ടിൽ തന്നെ കഴിയണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡിന് ശേഷം പലവിധ ആരോഗ്യപ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്നവർ പ്രതിസന്ധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്‌ഥ ആണെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. മുതിർന്നവരും കുട്ടികളും ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരും അതീവ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മാസ്‌ക് ധരിച്ച് മാത്രം പുറത്തിറങ്ങേണ്ട അന്തരീക്ഷ അവസ്‌ഥയാണ് കൊച്ചി നഗരത്തിൽ പകൽ സമയങ്ങളിലും പ്രതീക്ഷിക്കേണ്ടത്.
ബ്രഹ്‌മപുരത്ത് ഇന്ന് വൈകിട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. കൂടുതൽ ഫയർ എൻജിനുകൾ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പം വെള്ളം പമ്പ് ചെയ്യാനുള്ള വലിയ മോട്ടോറുകളും ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുണ്ട്. ബ്രഹ്‌മപുരത്തും പുക പ്രശ്‌നമുള്ള മേഖലകളിലും പരമാവധി ആളുകൾ പുറത്തിറങ്ങരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. കടകൾ തുറക്കാതെ പരമാവധി ആളുകളെ വീടുകളിൽ തന്നെ ഇരുത്തി വൈകിട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും. പ്രാഥമിക അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്‌തമാക്കി. അതിനിടെ, തീപിടിത്തത്തെ കുറിച്ച് ചീഫ് സെക്രട്ടറി ഡോ.വിപി ജോയി ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. തീ അണയ്‌ക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ ചർച്ചയിൽ തീരുമാനമായി.
Most Read: താപനില 39 ഡിഗ്രിവരെ ഉയരാം; സംസ്‌ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും