കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്. 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുക. ഇതിനോടകം തന്നെ മന്ത്രിസഭയുടെ പട്ടിക പുറത്തുവിട്ടിരുന്നു.
ഇത്തവണ 17 പേർ പുതുമുഖങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ പാർട്ടി നേതാക്കളായ അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, അരൂപ് റോയ്, ഉജ്വൽ ബിശ്വാസ് എന്നിവരുമുണ്ട്. 43 പേരിൽ 24 പേർ ക്യാബിനറ്റ് മന്ത്രിമാരായിരിക്കും. സുബ്രതാ സഹ, ഹുമയൂൺ കബിർ, ചന്ദ്രിമ ഭട്ടാചാര്യ എന്നിവർ ഉൾപ്പടെ 10 പേർക്ക് സ്വതന്ത്ര ചുമതലയാണ്.
കോവിഡ് പശ്‌ചാത്തലത്തിൽ എട്ടുഘട്ടങ്ങളിലായാണ് ബംഗാൾ നിയസഭാ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 213 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ് നേടിയത്. 294 സീറ്റുകളുള്ള സംസ്‌ഥാന നിയമസഭയിൽ 77 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. അതിനിടെ പശ്‌ചിമ ബംഗാൾ നിയമസഭാ സ്‌പീക്കറായി ടിഎംസി നേതാവ് ബിമാൻ ബാനർജിയെ ചൊവ്വാഴ്‌ച തിരഞ്ഞെടുത്തിരുന്നു.
അതേസമയം പുതിയ മമതാ സർക്കാർ സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് മുൻപ് മുൻമന്ത്രിമാരെയും ടിഎംസി നേതാക്കളായ ഫിർഹിദ് ഹക്കിം, സുബ്രതാ മുഖർജി, മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെ ചോദ്യം ചെയ്യാൻ സിബിഎ അനുമതി തേടിയതായി ബംഗാൾ ഗവർണർ അറിയിച്ചു.
Read Also: അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മ ഇന്ന് അധികാരമേല്‍ക്കും