മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബീഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം. പ്രതികളായ ഒമ്പത് പേർ പോലീസ് കസ്‌റ്റഡിയിലാണ്. മോഷണത്തിനിടെ ഇയാൾ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
എന്നാൽ, മരിച്ചയാളെ നാട്ടുകാർ മർദ്ദിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. പിന്നാലെ നാട്ടുകാരിൽ ചിലരെയും വീട്ടുടമസ്‌ഥരെയും പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിലാണ് ഇയാൾക്ക് ദേഹമാസകലം പരിക്കേറ്റതായി കണ്ടെത്തിയത്. ശരീരത്തിൽ ഒട്ടേറെ ഒടിവുകളും പരിക്കുകളും ഉണ്ട്. ഇത് ക്രൂരമായ മർദ്ദനമായിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇതോടെയാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായാണ് ഇയാൾ മരിച്ചതെന്ന് പോലീസ് സ്‌ഥിരീകരിച്ചത്. രാജേഷ് മോഷണത്തിന് എത്തിയപ്പോൾ മർദ്ദിച്ചതാണെന്ന് കസ്‌റ്റഡിയിലായ വീട്ടുടമസ്‌ഥനും സഹോദരങ്ങളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കീഴിശേരി തവനൂർ സ്വദേശികളായ ശറഫുദ്ധീൻ, മുഹമ്മദ് അഫ്‌സൽ, ഫാസിൽ, അബ്‌ദുസമദ്, മെഹബൂബ്, ഹബീബ് റഹ്‌മാൻ, നാസർ എന്നീ 7 പേരോടൊപ്പം അരീക്കോട് കടുങ്ങല്ലൂർ സ്വദേശിയായ ഐയൂബ് പാമ്പോടനുമാണ് അറസ്‌റ്റിലായവർ. കൈ പിന്നിൽകെട്ടി രണ്ടു മണിക്കൂറോളം മർദ്ദിച്ചെന്നാണ് പ്രതികൾ പറയുന്നത്. പ്രതികളുടെ അറസ്‌റ്റ് കൊണ്ടോട്ടി പോലീസ് ഇന്ന് രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Most Read: കർണാടകയിൽ ട്വിസ്‌റ്റ്; ജയനഗറിൽ റീകൗണ്ടിങ്- ബിജെപി സ്‌ഥാനാർഥിക്ക് ജയം