ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് പാചകവാതക വില കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് രാഹുലിന്റെ പ്രതികരണം.
“ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. മോദിജിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്. അതിന്റെ ബ്രേക്കുകളും നഷ്‌ടപ്പെട്ടിരിക്കുന്നു,”- രാഹുല്‍ ട്വീറ്റ് ചെയ്‌തു.
ട്വീറ്റിന് ഒപ്പം ഗ്രാമങ്ങളിലെ 42 ശതമാനം പേരും പാചക വാതകത്തിന്റെ ഉപയോഗം നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പശ്‌ചിമ ബംഗാളിലെ ഝാര്‍ഗ്രം, വെസ്‌റ്റ് മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലുള്ള 42 ശതമാനം കുടുംബങ്ങള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപേക്ഷിച്ചുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
‘പ്രധാന്‍മന്ത്രി ഉജ്വല യോജന’ വഴി രാജ്യത്തെ എല്ലായിടത്തും ഗ്യാസ് കണക്ഷന്‍ ലഭ്യമായി എന്ന വാദങ്ങളെ പൊളിക്കുന്നതാണ് സര്‍വേ റിപ്പോർട്. “ഝാര്‍ഗ്രമിലേയും വെസ്‌റ്റ് മിഡ്‌നാപൂരിലേയും 13 ബ്ളോക്കുകളിലെ 100 പഞ്ചായത്തുകളിലായി 560 കുടുംബങ്ങളിലാണ് ഞങ്ങള്‍ സര്‍വേ നടത്തിയത്. ഇതില്‍ 42 ശതമാനം പേരും ഗ്യാസ് കണക്ഷന്‍ ഒഴിവാക്കി വിറകടുപ്പിലേക്ക് മടങ്ങിയതായി കാണുന്നു,”- സര്‍വേ നടത്തിയ സംഘത്തിലെ അംഗമായ പ്രവത് കുമാര്‍ പറയുന്നു.
विकास के जुमलों से कोसों दूर,
लाखों परिवार चूल्हा फूंकने पर मजबूर।मोदी जी के विकास की गाड़ी रिवर्स गियर में है और ब्रेक भी फ़ेल हैं।#PriceHike pic.twitter.com/IwEUBUe0un
— Rahul Gandhi (@RahulGandhi) November 6, 2021
2016ലാണ് പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി പുറത്തിറക്കിയത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു ഇത്. രാജ്യത്തെ 98 ശതമാനം പേരും പദ്ധതിയുടെ ഉപയോക്‌താക്കളായി എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാല്‍ പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ എടുത്തവരില്‍ നല്ലൊരു ശതമാനം പേരും ഇതില്‍ നിന്ന് പിൻമാറിയെന്നാണ് സർവേ റിപ്പോർട് വ്യക്‌തമാക്കുന്നത്.
2020 സെപ്റ്റംബറില്‍ 620.50 രൂപയുണ്ടായിരുന്ന ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2021 നംവബര്‍ 5ന് 926 രൂപയാണ്. നവംബര്‍ 3ന് രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 266 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില 2000 കടന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്.
Most Read: ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി