കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കും. മോഫിയയുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഗാർഹിക പീഡനം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ ഗാർഹിക പീഡനം, ആത്‌മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഭര്‍ത്താവ് സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുക്കിയ എന്നിവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡിലാണ്.
പ്രതികളുടെ വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും പരിശോധിക്കേണ്ട സാഹചര്യം നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കണം. വിവാഹ ഫോട്ടോകൾ പരിശോധിക്കണം. ഈ സാഹചര്യത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു കിട്ടണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ ബോധിപ്പിച്ചിരുന്നു.
നവംബർ 23നാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ തൂങ്ങി മരിച്ചത്. ആത്‍മഹത്യാ കുറിപ്പിൽ ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കും സിഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്.
സംഭവത്തിൽ സിഐ സുധീറിനെ സസ്‍പെൻഡ് ചെയ്‌തിരിക്കുകയാണ്. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി കേസ് അന്വേഷിക്കുന്നത്. മോഫിയ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ എഫ്‌ഐആറിൽ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.
Read also: വധഭീഷണികളെ ഭയക്കുന്നില്ല; ഗൗതം ഗംഭീർ