തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കാൻ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇഡിയുടെ നീക്കം.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ശിവശങ്കറിന് പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ ഇതിന് മതിയായ തെളിവുകൾ നിരത്താൻ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ വ്യക്‌തമായ തെളിവുകൾ സമർപ്പിക്കേണ്ടത് ഇഡിക്ക് അത്യാവശ്യമാണ്.
സന്ദീപ് നായർ മാപ്പുസാക്ഷി ആകുന്നതോടെ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിയും എന്ന കണക്കുകൂട്ടലിലാണ് ഇഡി. സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കുന്നതിന് മുന്നോടിയായി രഹസ്യമൊഴി നൽകുന്നതിനുള്ള അപേക്ഷ വരും ദിവസം കോടതിയിൽ സമർപ്പിച്ചേക്കും. നേരത്തെ എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലും സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു
അതേസമയം, മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നുണ്ട്. ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിക്കുന്ന മുറക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.