കൊച്ചി: മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ സിബിഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ അവസാനിക്കുന്ന മുറക്ക് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിന് മുന്നോടിയായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കസ്‌റ്റംസ് ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യും.
സ്‌റ്റേ തീരുന്ന ഡിസംബര്‍ ആദ്യ വാരം തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് സിബിഐ ശ്രമിക്കുന്നത്. ഹൈക്കോടതി സര്‍ക്കാരിനെതിരായ ലൈഫ് മിഷന്‍ അന്വേഷണം താല്‍കാലികമായി സ്‌റ്റേ ചെയ്‌തിരുന്നുവെങ്കിലും യുണിടാക്കിനെതിരെയുള്ള കേസില്‍ അന്വേഷണം തുടരാന്‍ അനുമതി നല്‍കിയിരുന്നു. ഈ അന്വേഷണത്തിലാണ് വടക്കാഞ്ചേരി പദ്ധതിയില്‍ കമ്മീഷന്‍ ഇടപാട് നടന്നതായി സിബിഐക്കും സൂചന ലഭിച്ചത്. യുണിടാക്ക് എംഡി കമ്മീഷന്‍ നല്‍കിയ വിവരവും ഐഫോണ്‍ അടക്കം കൈമാറിയതിന്റെ തെളിവുകളും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. ഇഡിയുടെ കണ്ടെത്തലും നിര്‍ണായകമായി എന്നാണ് അറിയുന്നത്.
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലില്‍ നിന്നും സിബിഐ മൊഴിയെടുത്തിട്ടുണ്ട്. മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി സിബിഐക്കും വേണുഗോപാല്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണവും നടത്തിയിട്ടുണ്ട്. നേരത്തെ ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, തൃശൂര്‍ കോര്‍ഡിനേറ്റര്‍, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
ഹൈക്കോടതിയുടെ സ്‌റ്റേ പൂര്‍ണ്ണമായും നീങ്ങിയാല്‍ സിബിഐ അറസ്‌റ്റിലേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം കോടതി അനുമതി ലഭിച്ച സാഹചര്യത്തില്‍ നാളെ കാക്കനാട് ജയിലിലെത്തി കസ്‌റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യും. മൊഴി തൃപ്‌തികരമല്ലെങ്കില്‍ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തേക്കും.
Read Also: കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം