ചെന്നൈ: മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ആർടിപിസിആർ അടിസ്‌ഥാനമാക്കിയുള്ള പരിശോധനയിലൂടെ ഒരു മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്ന് ട്രിവിട്രോണ്‍ ഹെല്‍ത്ത് കെയര്‍ കമ്പനി വാർത്താ കുറിപ്പിൽ പറഞ്ഞു. കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമാണ് കിറ്റ് വികസിപ്പിച്ചത്.
വണ്‍ ട്യൂബ് സിംഗിള്‍ റിയാക്ഷന്‍ സംവിധാനത്തിലൂടെ വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയതായി വികസിപ്പിച്ചെടുത്ത കിറ്റ് എന്ന് കമ്പനി വ്യക്‌തമാക്കി. വസൂരി വൈറസിനേയും മങ്കിപോക്‌സ് വൈറസിനേയും വെവ്വേറെ തിരിച്ചറിയാന്‍ സാധിക്കും എന്നതാണ് കിറ്റിന്റെ പ്രത്യേകത.
സ്വാബ് ഉപയോഗിച്ചാണ് പരിശോധന. മങ്കിപോക്‌സ് ബാധ മൂലം ശരീരത്തിലുണ്ടാകുന്ന കുമിളകളില്‍ നിന്നുള്ള സ്രവമോ കുമിളകള്‍ക്ക് മേല്‍ ഉണ്ടാകുന്ന പൊറ്റയോ രോഗബാധ നിര്‍ണയത്തിനായി ഉപയോഗപ്പെടുത്താമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
ഇരുപത് രാജ്യങ്ങളിലായി ഇരുനൂറിലധികം മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സംഘടനയുടെ എമര്‍ജന്‍സി ഡിസീസസ് യൂണിറ്റ് മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
Most Read: സിംഹക്കൂട്ടിൽ കയ്യിട്ട് യുവാവ്; വിരൽ കടിച്ചെടുത്ത് സിംഹം