ന്യൂഡെൽഹി: കേരളത്തിൽ മങ്കിപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ സ്‌ഥിരീകരിക്കുന്നതിന് സംസ്‌ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമായി.
കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽ നിന്നുള്ള വിദഗ്‌ധർ, ന്യൂഡെൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ജോയിന്റ് ഡയറക്‌ടർ ഡോ. സങ്കേത് കുൽക്കർണി, ഡോ. ആർഎംഎൽ ഹോസ്‌പിറ്റലിലെ മൈക്രോബയോളജി, ഡെർമറ്റോളജി വിദഗ്‌ധർ എന്നിവരടങ്ങുന്നതാണ് കേന്ദ്രസംഘം.
ഇവർ സംസ്‌ഥാന ആരോഗ്യ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയും സ്‌ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യും. ജൂലൈ 12ന് യുഎഇയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിക്കാണ് മങ്കിപോക്‌സ് സ്‌ഥിരീകരിച്ചത്. രോഗം സ്‌ഥിരീകരിച്ച ആളിന്റെ അച്ഛനും അമ്മയും, ടാക്‌സി- ഓട്ടോ ഡ്രൈവർ ഉൾപ്പടെ 11 പേർ സമ്പർക്കത്തിലുണ്ട്. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, രോഗി മുൻകരുതലുകൾ സ്വീകരിച്ചാണ് യാത്ര ചെയ്‌തതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗമുണ്ടോ എന്ന സംശയം ഉണ്ടായിരുന്നതിനാൽ കൈകളിൽ ഗ്‌ളൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്‌തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രൈമറി കോണ്ടാക്‌ട് പട്ടികയിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്; കെ ഫോണിന് ലൈസൻസ്