കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിചേർത്ത മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. മുൻ ഡിഐജിയുടെ വീട്ടിൽ വെച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയതെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. പരാതിക്കാരന്റെ മൊഴിയിലടക്കം വ്യക്‌തത വരുത്താനാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്.
ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്‌ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. ബാങ്ക് രേഖകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിലാണ് സുരേന്ദ്രനെ കേസിൽ പ്രതിചേർത്തത്. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൻസൺ പണം കൈമാറിയിരുന്നു. ഇതിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്.
കേസിൽ മൂന്നാം പ്രതിയായ ഐജി ലക്ഷ്‌മണിനെ തിങ്കളാഴ്‌ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു, പുരാവസ്‌തു വിൽപ്പനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഐജി ലക്ഷ്‌മണിനെതിരെയുള്ളത്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണ് കേസിലെ രണ്ടാം പ്രതി. വിദേശത്ത് നിന്നെത്തുന്ന രണ്ടര ലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡെൽഹിയിലെ തടസങ്ങൾ നീക്കാൻ കെ സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
Most Read| ‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച