ന്യൂഡെൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) ഇന്നും നാളെയുമായി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ സഖ്യത്തിലെ 20 അംഗ പ്രതിനിധി സംഘമാണ് മണിപ്പൂരിലെത്തുന്നത്. രണ്ടു സംഘങ്ങളായിട്ടാണ് സന്ദർശനം. അക്രമബാധിത സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ നേതാക്കൾ വിലയിരുത്തും. തുടർന്ന് നാളെ രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ സംഘം ഗവർണർ അനസൂയ യുകെയെയും കാണും.
കേരളത്തിൽ നിന്നുള്ള നാല് എംപിമാരും സംഘത്തിലുണ്ട്. ഇടി മുഹമ്മദ് ബഷീർ(മുസ്‌ലിം ലീഗ്), എൻകെ പ്രേമചന്ദ്രൻ(ആർഎസ്‌പി), എഎ റഹീം(സിപിഎം), സന്തോഷ് കുമാർ(സിപിഐ) എന്നിവർക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും അടങ്ങുന്ന സംഘമാണ് മണിപ്പൂരിലെത്തി കുക്കി, മെയ്‌തേയ് ക്യാമ്പുകൾ സന്ദർശിക്കുക. നാളെ പര്യടനം പൂർത്തിയാക്കി രാഷ്‌ട്രപതിക്കും സർക്കാരിനും റിപ്പോർട് സമർപ്പിക്കും.
എംപിമാർ തങ്ങളുടെ കണ്ടെത്തലുകൾ പാർലമെന്റിലും ഉന്നയിക്കും. പാർലമെന്റിൽ ചർച്ച അനുവദിച്ചില്ലെങ്കിൽ എംപിമാർ വാർത്താസമ്മേളനം നടത്തുമെന്നും പ്രതിപക്ഷ സഖ്യം അറിയിച്ചു. അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മണിപ്പൂരിൽ നടന്ന വിവിധ ആക്രമസഭാവങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബിഷ്‌ണുപുരിലെ ആറ് വീടുകൾക്ക് തീയിട്ടു. വിവിധയിടങ്ങളിൽ അക്രമസംഭവങ്ങൾ തുടരുന്നതായും പോലീസ് അറിയിച്ചു.
Most Read| എഎൻ ഷംസീറിനും പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു