കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടു വീണ്ടും മാദ്ധ്യമങ്ങൾക്ക് മുന്നിൽ മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദത്തിൽ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ 2017 മുതൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എന്നാൽ, 2018ലാണ് അവർ ജിഎസ്‌ടി രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളത്. പിന്നെ എങ്ങനെയാണ് അവർ ജിഎസ്‌ടി അടച്ചതെന്ന് വ്യക്‌തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
അച്ഛന് പ്രത്യേക ആക്ഷൻ കാണിക്കാനുള്ള വൈഭവം ഉള്ളതുപോലെ വീണാ വിജയന് ജിഎസ്‌ടി അടക്കാനാകുമോയെന്ന് ധനമന്ത്രി വ്യക്‌തമാക്കണമെന്നും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നികുതി നൽകിയെന്ന ധനമന്ത്രിയുടെ കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, പല മാദ്ധ്യമങ്ങൾക്കും കത്തിന്റെ പകർപ്പ് ലഭിച്ചു. 1.72 കോടി രൂപയ്‌ക്കാണ് നികുതി അടച്ചതെന്ന് കത്തിൽ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും കുഴൽനാടൻ ചോദിച്ചു.
എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല. മാസപ്പടി/ ജിഎസ്‌ടി വിഷയത്തിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് മാദ്ധ്യമങ്ങളെ കാണുന്നുവെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിച്ചാണ് മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിന് എത്തിയത്. വാർത്താ സമ്മേളനത്തിൽ പറയുന്ന കാര്യങ്ങൾ തൽസമയം പരിശോധിക്കണമെന്ന് താൽപര്യം ഉള്ളവർക്കായി അതുമായി ബന്ധപ്പെട്ട രേഖകളും കുഴൽനാടൻ മുൻകൂട്ടി പുറത്തുവിട്ടിരുന്നു.
വീണ അകെ കൈപ്പറ്റിയത് 2.80 കോടി രൂപയാണ്. അതിൽ 2.20 കോടി രൂപയ്‌ക്ക് നികുതി അടച്ചു. 60 ലക്ഷത്തിന് നികുതി അടച്ചിട്ടില്ല. സർക്കാർ സംവിധാനം ഈ വൻ കൊള്ളയെ ന്യായീകരിക്കുന്നത് എന്തിനാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മൂന്ന് കോടിയോളം രൂപ വീണ കൈപ്പറ്റിയെന്ന ആരോപണത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നുണ്ട്. പിണറായി വിജയന്റെ കുടുംബത്തിന്റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴൽനാടൻ ആരോപിച്ചു.
Most Read| ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറ്റം; ചെനീസ് സേനാ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ