ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് സ്‌ഥിരീകരിച്ച ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ 6 പേര്‍ക്ക് കൂടിയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 26 പേര്‍ക്കാണ് ആകെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇത് ജനിതക മാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് തന്നെയാണോ എന്നറിയാനുള്ള പരിശോധനകള്‍ നടക്കുകയാണ്. പുതുതായി രോഗബാധ കണ്ടെത്തിയ 6 പേരുടെ സാംപിളുകളും പൂനെ വൈറോളജി ലാബിലേക്ക് അയക്കും.
ബ്രിട്ടനില്‍ നിന്നും അമൃത്‌സർ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇത് അതിവേഗ കോവിഡ് വൈറസാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ ഇതിനോടകം തന്നെ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് എത്തിയിരിക്കാമെന്നാണ് വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നത്. പക്ഷേ വിദഗ്‌ധരുടെ ഈ അഭിപ്രായം ആരോഗ്യമന്ത്രാലയം തള്ളി. രാജ്യത്ത് ഇതുവരെ ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കുന്നത്.
അതേസമയം തന്നെ രാജ്യത്ത് ഓക്‌സഫഡ് സര്‍വകലാശാലയുടെ ആസ്ട്രസെനക്ക വാക്‌സിന് അടുത്താഴ്‌ച അനുമതി നല്‍കുമെന്നാണ് വിവരം. വാക്‌സിനെ കുറിച്ചുള്ള അധിക വിവരങ്ങള്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുന്നത്.
Read also : അതിവേഗ കോവിഡ് വൈറസ്; സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം