പത്തനംതിട്ട : മണ്ഡലകാല പൂജകള്‍ക്കായി കോവിഡ് സാഹചര്യത്തില്‍ നട തുറന്ന ശബരിമലയില്‍ ഇനി മുതല്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനിമുതല്‍ ശബരിമലയില്‍ സാധാരണ ദിവസങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെ 2000 പേര്‍ക്കും, വാരാന്ത്യങ്ങളായ ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും പ്രവേശനം നൽകാനാണ് തീരുമാനം. നേരത്തെ ഇത് യഥാക്രമം 1000, 2000 പേര്‍ക്ക് ആയിരുന്നു.
തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന കൊണ്ടുവരണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ എത്തുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് മൂലം വലിയ വരുമാന നഷ്‌ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന വന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ആളുകള്‍ക്കാണ് പ്രവേശനം നല്‍കുക. https://sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ആളുകള്‍ക്ക് പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്.
ശബരിമലയില്‍ എത്തുന്ന ആളുകളുടെ കയ്യില്‍ 24 മണിക്കൂറിന് മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ നിലക്കലില്‍ കോവിഡ് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളുണ്ട്. കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായി കോവിഡ് നെഗറ്റീവ് ആണെന്ന് ബോധ്യപ്പെടുന്ന ആളുകള്‍ക്ക് മാത്രമാണ് മലകയറാനുള്ള അനുമതി നല്‍കുക.
Read also : പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ