തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ളസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
‘സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉൽകണ്‌ഠ ഉണ്ടായിരുന്നു. മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സര്‍ക്കാരിന് ആ ഉൽകണ്‌ഠ അകറ്റാന്‍ സാധിച്ചു. സ്‌കൂള്‍ തുറന്നതിനുശേഷം 80 ശതമാനത്തോളം വിദ്യാര്‍ഥികള്‍ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ട്,’ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് മുന്‍പെങ്ങും ഇല്ലാത്തവിധത്തിലാണ് പൊതു വിദ്യാലയങ്ങളില്‍ അടിസ്‌ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക്ക് നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അതിനായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Most Read: ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി