തൃശൂർ: പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ് വാക്‌സിൻ എടുത്തവർക്കും ഘടകപൂരങ്ങളിൽ പങ്കെടുക്കാം.
50 പേർക്ക് മാത്രമേ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്നും പങ്കെടുക്കാൻ കഴിയൂവെന്ന തീരുമാനം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഘടകപൂരങ്ങളുടെ ഭാരവാഹികൾ ജില്ലാ കളക്‌ടറുമായി ചർച്ചക്ക് എത്തിയത്. 50 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്ന നിബന്ധന മാറ്റണമെന്ന ഇവരുടെ ആവശ്യം കളക്‌ടർ അംഗീകരിക്കുകയായിരുന്നു.
ആർടിപിസിആർ ടെസ്‌റ്റ് നടത്തുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ എത്രപേർക്ക് വേണമെങ്കിലും ഘടകപൂരങ്ങളിൽ പങ്കെടുക്കാമെന്ന് യോഗത്തിൽ തീരുമാനിച്ചു.
ഓരോ ഘടകപൂരങ്ങൾക്കും 200 പരിശോധനകൾ സൗജന്യമായി നടത്താമെന്ന് സർക്കാർ അറിയിച്ചതായി ചർച്ചയിൽ പങ്കെടുത്തവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 8 ഘടകപൂരങ്ങളാണ് ഉള്ളത്. 1,500ൽ അധികം പേർക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സർക്കാർ വാഗ്‌ദാനമെന്ന് ഘടകപൂരങ്ങളുടെ ഭാരവാഹികൾ പറഞ്ഞു.
Read also: സഭാതർക്കം; നിയമ നിർമാണത്തിന് സംസ്‌ഥാന സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി