ന്യൂഡൽഹി: ഇന്ത്യയില്‍ മേയ് മാസത്തില്‍ തന്നെ 60 ലക്ഷം പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ഐ സി എം ആര്‍. ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പ്രായപൂര്‍ത്തിയായ 0.73 ശതമാനം പേര്‍ക്കും കൊവിഡ് ബാധിച്ചിരിക്കാമെന്നും സര്‍വേയില്‍ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 28000 പേരിലാണ് സര്‍വേ നടത്തിയത്. മേയ് 11 മുതല്‍ ജൂണ്‍ നാല് വരെയായിരുന്നു സര്‍വേ. 18-45 നും പ്രായമായ 43.3 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് സിറോ സര്‍വേയില്‍ പറയുന്നു.
46നും 60 നും ഇടയില്‍ പ്രായമുള്ള 39.5 ശതമാനം പേര്‍ക്കും, 60 നു മുകളിൽ പ്രായമുള്ള 17.2 ശതമാനം പേർക്കും രോഗം ബാധിച്ചു. 64,68,388 പേര്‍ക്ക് മേയ് മാസത്തില്‍ രോഗം ബാധിച്ചുവെന്നാണ് സിറോ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ സി എം ആര്‍ വിലയിരുത്തുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുപ്രകാരം ഇന്ത്യയില്‍ 45,62,415 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 96,551 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1209 മരണവും റിപ്പോര്‍ട്ട് ചെയ്തു