റിയാദ്: രാജ്യത്ത് 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വർധിച്ചതായും മന്ത്രാലയം അറിയിച്ചു.
കോവിഡ് പശ്‌ചാത്തലത്തിൽ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ വീണ്ടും തുറക്കാനും എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ മുഴുവന്‍ വിദ്യാർഥികളും മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും രണ്ടാം ഡോസ് വാക്‌സിന് ബുക്ക് ചെയ്‌തതായും മന്ത്രാലയം വ്യക്‌തമാക്കി.
വാക്‌സിനേഷന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് ഇടയില്ലെന്നും ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്‌ഥ ശിശുക്കള്‍ക്കും നവജാത ശിശുക്കള്‍ക്കും കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്ന് സ്‌ഥിരീകരിക്കുന്ന ശക്‌തമായ തെളിവുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം അസിസ്‌റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്‌ദുല്ല അസീരി പറഞ്ഞു. 42 ശാസ്‍ത്രീയ പഠനങ്ങളില്‍ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ‘കേന്ദ്രത്തിന്റെ വാഹനം പൊളിക്കല്‍ നയം അശാസ്‌ത്രീയം, പ്രായോഗികമല്ല’; കേരളം