കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ ഡോക്‌ടർ വ്യക്‌തമാക്കി.
സ്‌ഫോടനത്തിന്റെ കാരണം വ്യക്‌തമല്ല. പിന്നിൽ ഐഎസ് തീവ്രവാദികളാണെന്നാണ് നിഗമനം. വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞുള്ള നമസ്‌കാര വേളയിലാണ് സ്‌ഫോടനം ഉണ്ടായത്. പള്ളിയുടെ പ്രധാന കവാടത്തിന് മുന്നിലും ആളുകൾ പ്രാർഥനക്ക് മുൻപ് കൈകാലുകൾ കഴുകാൻ എത്തുന്ന സ്‌ഥലത്തുമാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
വടക്കൻ അഫ്‌ഗാനിലെ കുന്ദൂസ് പ്രവിശ്യയിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം നടന്ന് ഒരാഴ്‌ചക്ക് ശേഷമാണ് വീണ്ടും സ്‌ഫോടനം നടന്നിരിക്കുന്നത്. ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ബിബി ഫാത്തിമ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
Also Read: സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച