ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികൾ ഏറെയും 40 വയസിന് മുകളിൽ പ്രായം ഉള്ളവരാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണ്. ആദ്യ തരംഗത്തില്‍ വരണ്ട ചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളായിരുന്നു കൂടുതലായും പ്രകടമായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ യുവാക്കളും കുട്ടികളുമാണ് കൂടുതൽ രോഗ ബാധിതരാകുന്നതെന്ന വാദവും അദ്ദേഹം തള്ളി. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തില്‍ രോഗബാധിതർ ആയവരില്‍ 70 ശതമാനവും 40 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് ബാധിതരായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമാണുള്ളത്.
ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 50 വയസായിരുന്നു. എന്നാൽ രണ്ടാം തരംഗത്തില്‍ ഇത് 49 വയസാണ്. രണ്ടാം തരംഗത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിൽസ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവർക്ക് തന്നെയാണ് എന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്‌തമാക്കി.
അതേസമയം, രാജ്യത്തെ ഗുരുതര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ഡെൽഹിയിൽ പുരോഗമിക്കുകയാണ്. രോഗവ്യാപനം രൂക്ഷമായ ഡെൽഹിയിൽ ഇന്ന് രാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തി. 6 ദിവസത്തേക്കാണ് സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.