ന്യൂഡെൽഹി: എംപിമാരെ സസ്‌പെൻഡ് ചെയ്‌ത വിഷയത്തിൽ വിട്ടുവീഴ്‌ചയില്ലാതെ സർക്കാർ. സസ്‌പെൻഡ് ചെയ്യപ്പെട്ട 12 എംപിമാർ മാപ്പ് പറയണമെന്ന് പാർലമെന്ററി കാര്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ടുവരെ നിർത്തിവെച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ സഭാ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാൽ, ഈ 12 എംപിമാരും ചെയ്‌ത കാര്യങ്ങൾ ജനങ്ങൾ കണ്ടതാണെന്നും അതിന് തെളിവുണ്ടെന്നും പാർലമെന്ററി കാര്യമന്ത്രി ചൂണ്ടിക്കാട്ടി. മാപ്പ് പറയാതെ സസ്‌പെൻഷൻ നടപടികൾ പിൻവലിക്കാനാകില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, സഭയിൽ മുടങ്ങാതെ എത്തണമെന്ന് എംപിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. കുട്ടികളെ പോലും നിരന്തരം വഴക്ക് പറഞ്ഞാൽ അവർക്ക് ഇഷ്‌ടപ്പെടില്ല. സ്വയം മാറിയില്ലെങ്കിൽ മാറ്റത്തിന് തയ്യാറെടുക്കണമെന്നും എംപിമാർക്ക് മോദി കർശന നിർദ്ദേശം നൽകി. പത്‌മ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങുകളും കായിക മൽസരങ്ങളും സംഘടിപ്പിക്കാൻ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Also Read: ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്‌റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി