ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമ വാദം കേൾക്കൽ ആരംഭിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പരിഗണിക്കേണ്ട വിഷയങ്ങൾ അതിന് മുൻപ് തയ്യാറാക്കാൻ കേസിലെ കക്ഷികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കേരളവും തമിഴ്‌നാടും ഉൾപ്പടെയുള്ള കക്ഷികളുടെ അഭിഭാഷകർക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.
ഹരജികളിൽ അടുത്ത ആഴ്‌ച അന്തിമ വാദം കേൾക്കൽ ആരംഭിക്കാമെന്നാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടത്. എന്നാൽ തമിഴ്‌നാട് സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. തുടർന്നാണ് ഹരജികൾ ഫെബ്രുവരി രണ്ടാം വാരം പരിഗണിക്കുന്നതിനായി മാറ്റാൻ സുപ്രീം കോടതി തീരുമാനിച്ചത്.
അണക്കെട്ടിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത് കോടതിയുടെ ചുമതലയല്ലെന്ന് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് ഉൾപ്പടെയുള്ളവ മേൽനോട്ട സമിതി പരിഗണിക്കുന്ന വിഷയങ്ങളാണ്. ജനങ്ങളുടെ സുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങളുടെ നിയമപരമായ വശങ്ങളാണ് തങ്ങൾ പരിഗണിക്കുകയെന്നും കോടതി വ്യക്‌തമാക്കി. പരിഗണന വിഷയങ്ങൾ തയ്യാറാക്കാൻ വിവിധ കക്ഷികളുടെ അഭിഭാഷകരോട് യോഗം ചേരാനും സുപ്രീം കോടതി നിർദ്ദേശിച്ചു.
അണക്കെട്ടിലെ ചോർച്ച സംബന്ധിച്ച ഡാറ്റ വ്യക്‌തതയോടെ തമിഴ്‌നാട് സർക്കാർ കൈമാറുന്നില്ലെന്ന് പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന സംഘടനയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വികെ ബിജു ആരോപിച്ചു. കേരള സർക്കാരിന് വേണ്ടി അഭിഭാഷകരായ ജി പ്രകാശ്, എംഎൽ ജിഷ്‌ണു എന്നിവർ ഹാജരായി. റിട്ട് ഹരജി നൽകിയ ഡോ. ജോ ജോസഫിന് വേണ്ടി അഭിഭാഷകൻ സൂരജ് ഇലഞ്ഞിക്കലും, സേവ് കേരള ബ്രിഗേഡിന് വേണ്ടി വിൽസ് മാത്യുവും ഹാജരായി.
Read Also: കലാലയങ്ങളില്‍ അക്രമരാഷ്‌ട്രീയം പ്രോൽസാഹിപ്പിക്കില്ല; കെ സുധാകരന്‍