തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തീപിടിത്തം അഗ്‌നിബാധയല്ല, അട്ടിമറിയാണെന്ന് തെളിഞ്ഞു എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സുപ്രധാന രേഖകൾ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ടതു പോലെ ചോദ്യം ചെയ്‌താൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, മന്ത്രി കെടി ജലീൽ നടത്തിയത് ക്രമക്കേടുകളുടെ ഘോഷയാത്രയാണ് എന്നും മുല്ലപ്പള്ളി ആരോപിച്ചു. ഗുരുതരമായ ചട്ട ലംഘനങ്ങളാണ് ഉണ്ടായത്. ഇരുമ്പഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ബാർ കോഴക്കസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ളവ മാത്രമാണെന്നും അതിനെ ഗൗവരമായി എടുക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നതിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ല എന്നാണ് അന്തിമ ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്. തീപിടിത്തം ഉണ്ടായ ഭാഗത്ത് നിന്ന് മദ്യത്തിന്റെ അംശമുള്ള രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും കെമിസ്ട്രി വിഭാഗം തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ, ഡീസൽ അംശം ഉണ്ടോയെന്നതാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്. എന്നാൽ മദ്യത്തിന്റെ അംശമാണ് കണ്ടെത്തിയത്. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്‌തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും