കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം സംബന്ധിച്ച കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിൽ മറുപടിയുമായി പി ജയരാജൻ. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്‌ഥാനാർഥിയായ തനിക്ക് ‘രക്‌തം കുടിക്കുന്ന ഡ്രാക്കുള’ എന്ന വിശേഷണമാണ് നൽകിയത്. തന്നെ കുറിച്ചുള്ള ഇപ്പോഴത്തെ അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നും ജയരാജൻ പറഞ്ഞു.
സിപിഎം സംസ്‌ഥാന സെക്രട്ടറിയാകാൻ എ വിജയരാഘവനേക്കാൾ യോഗ്യത പി ജയരാജന് ആണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‌താവന. സിപിഎം സംസ്‌ഥാന സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവന് ഉള്ളതെന്ന് ചോദിച്ച മുല്ലപ്പള്ളി പല വിമർശനങ്ങൾ ഉണ്ടെങ്കിലും പി ജയരാജനും അദ്ദേഹത്തിന്റെ മക്കളും അഴിമതിക്കാരല്ലെന്നും പറഞ്ഞിരുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്‌ഥാനാർഥിയായ എനിക്ക് “രക്‌തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവർ ചാർത്തിയത്. ഇപ്പോൾ അൽഷിമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യൂട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. നിങ്ങൾ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്‌തിത്വമല്ല എന്റേത്. ഒരു കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് പാർട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയവും സംഘടനാപരവുമായ കാഴ്‌ചപ്പാടാണ് എനിക്കുള്ളത്. പാർട്ടിയെ തകർക്കാനുള്ള സംഘപരിവാർ അജണ്ടക്കൊപ്പമാണ് കോൺഗ്രസും രംഗത്തുള്ളത്.
ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്. അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്….
Also Read: ‘സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ല’; പരസ്യ വിമർശനവുമായി കാനം രാജേന്ദ്രൻ