കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ആർഎസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് അംഗങ്ങൾ ഉൾപ്പടെയുള്ളവരായിരുന്നു കേസിലെ പ്രതികൾ. രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
തെളിവുകൾ ഹാജരാകുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ജസ്‌റ്റിസ് സോമരാജന്റെ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. ജനുവരി 11ന് പ്രസ്‌താവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തുവന്നത്. നേരത്തെ ആർഎസ്എസ് ജില്ലാ കാര്യവാഹക് കാണിച്ചേരി അജി ഉൾപ്പടെ ആറുപേരെ വിചാരണക്കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. മൂന്നുപേരെ വെറുതെവിടുകയും ചെയ്‌തിരുന്നു.
ശിക്ഷിച്ചതിനെതിരെ പ്രതികളും മൂന്നുപേരെ വെറുതെവിട്ടതിനെതിരെ സർക്കാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇങ്ങനെയുള്ള ഒമ്പത് പ്രതികളിൽ എട്ടുപേരെയാണ് വെറുതെവിട്ടിരിക്കുന്നത്. കടിച്ചേരി അജി, കൊയ്യോൻ മനോജ്, കുനിയിൽ ഷനൂബ്, കൊവ്വേരി പ്രമോദ്, പാര ശശി, ജയപ്രകാശൻ, ഇളംതോട്ടത്തിൽ മനോജ്, തയ്‌ക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെവിട്ടത്. 1999ൽ തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ