കോട്ടയം: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് തർക്കം രൂക്ഷമാകുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതോടെ ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശനവുമായി രംഗത്തെത്തി. സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ലെന്ന് കാനം രാജേന്ദ്രൻ തുറന്നടിച്ചു.
ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ ഉഭയകക്ഷി യോഗം ചേർന്നിരുന്നു എങ്കിലും യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആകെ 22 സീറ്റുള്ള ജില്ലാ പഞ്ചായത്തിൽ 13 സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന് സിപിഎമ്മും സിപിഐയും പറഞ്ഞതോടെയാണ് തീരുമാനം അനിശ്‌ചിതത്വത്തിൽ ആയത്.
യോഗത്തിൽ ജോസ് വിഭാഗത്തിന് ഒൻപത് സീറ്റ് നൽകാമെന്നാണ് സിപിഎം മുന്നോട്ടുവച്ച നിർദേശം. കൂടാതെ ബാക്കി ഒൻപത് സീറ്റുകളിൽ സിപിഎമ്മും നാല് സീറ്റുകളിൽ സിപിഐയും മൽസരിക്കട്ടെയെന്നും സിപിഎം നിർദേശിച്ചു. എന്നാൽ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കാൻ തയ്യാറാകത്തതോടെയാണ് കോട്ടയം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്.
അതേസമയം സീറ്റ് വിഭജനം ഉൾപ്പടെ ചർച്ച ചെയ്യാൻ നിർണായക എൽഡിഎഫ് യോഗവും സിപിഎം സെക്രട്ടേറിയറ്റും ഇന്ന് കോട്ടയത്ത് ചേരും.
Also Read: സീറ്റ് വിഭജനം; കോൺഗ്രസ്- കേരളാ കോൺഗ്രസ് തർക്കത്തിന് മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല