ഇടുക്കി: ജില്ലയിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോൺഗ്രസും-കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കത്തിന് തൊടുപുഴയിൽ നടത്തിയ മാരത്തോൺ ചർച്ചയിലും പരിഹാരമായില്ല. കോൺഗ്രസ് സംസ്‌ഥാന നേതൃത്വം നടത്തിയ മാരത്തോൺ ചർച്ചയിലും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ മുഴുവൻ ഇത്തവണയും വേണമെന്ന നിലപാടിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചു നിന്നതോടെയാണ് തർക്കം പരിഹരിക്കാനാവാതെ പോയത്.
കഴിഞ്ഞ തവണ മൽസരിച്ച് വിജയിച്ച സീറ്റുകൾ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകാമെന്നും തോറ്റ സീറ്റുകളിൽ വിജയസാധ്യത പരിഗണിച്ച് സ്‌ഥാനാർഥിയെ നിർത്താമെന്നും ആയിരുന്നു കോൺഗ്രസ് മുന്നോട്ട് വച്ച ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം തയ്യാറാകാത്തതാണ് സീറ്റ് വിഭജനം നീണ്ടുപോകാൻ കാരണം.
തുടർന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ജോസഫ് വാഴക്കനും പിജെ ജോസഫുമായി ആറു മണിക്കൂറോളം ചർച്ച നടത്തി. ഇതിൽ ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ മൽസരിച്ച അഞ്ച് സീറ്റുകളും കേരളാ കോൺഗ്രസിന് നൽകാൻ ധാരണയായി.
എന്നാൽ തൊടുപുഴ, കട്ടപ്പന നഗരസഭകളുടെയും ഹൈറേഞ്ചിലെ പഞ്ചായത്തുകളുടെയും കാര്യത്തിൽ കോൺഗ്രസ് ഫോർമുല അംഗീകരിക്കാൻ കേരളാ കോൺഗ്രസ് തയ്യാറല്ല. അതുകൊണ്ടുതന്നെ അന്തിമ സ്‌ഥാനാർഥി പട്ടിക എന്നു വരുമെന്ന കാര്യത്തിൽ വ്യക്‌തതയില്ല.
Also Read: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സിബിഐയും; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തു