ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാൽ, വാദത്തെ തമിഴ്‌നാട് എതിർത്തു.
2018ൽ സമാനമായ രീതിയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിജപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുറപ്പെടുവിച്ച സമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിക്ക് മുകളിലായിരുന്നു. എന്നാൽ, 137.2 അടിയാണ് ഇന്ന് രാവിലെ വരെയുള്ള ജലനിരപ്പ്. അതിനാൽ നിലവിൽ ജലനിരപ്പ് കുറയ്‌ക്കണ്ട സാഹചര്യമില്ലെന്ന് ആയിരുന്നു തമിഴ്‌നാടിന്റെ വാദം. മാത്രമല്ല, അടുത്ത ദിവസങ്ങളിൽ മുല്ലപ്പെരിയാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. അതിനാൽ, ഒരു ഭീഷണി നിലവിലെ സാഹചര്യത്തിൽ ഇല്ലെന്നും കേരള സർക്കാരിന്റെ വാദം തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു.
അതേസമയം, കേരളം തമിഴ്‌നാടുമായും മേല്‍നോട്ട സമിതിയുമായും ചര്‍ച്ച നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ജലനിരപ്പ് 139 അടിയാക്കി നിലനിർത്താണോ വേണ്ടയോ എന്ന കാര്യത്തിൽ മേൽനോട്ട സമിതി എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണിതെന്നും കോടതി പരാമർശിച്ചു. ജസ്‌റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
ചർച്ചയ്‌ക്ക് തയ്യാറാണെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.
Also Read: തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച് കെ മുരളീധരൻ