കോട്ടയം: സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി കേരളം. 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ നിർമാണ വേളയിൽ ഭൂചലന സാദ്ധ്യതകൾ കണക്കിലെടുത്തിട്ടില്ലെന്നും രണ്ട് തവണ ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഡാമിന്റെ സ്‌ഥിതി വഷളാക്കുകയാണ് ചെയ്‌തതെന്നും കേരള സർക്കാർ കോടതിയെ അറിയിച്ചു. കാലപ്പഴക്കം മൂലം ഡാം ഇപ്പോൾ വളരെ ദുർബലാവസ്‌ഥയിലാണ് എന്നും ഡീകമ്മീഷൻ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സർക്കാർ അറിയിച്ചു.
ഡാമിന് തകരാർ സംഭവിച്ചാൽ ഉണ്ടാകുന്ന അത്യാപത്ത് മനുഷ്യരാശിക്ക് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമായിരിക്കും. അഞ്ച് ജില്ലകളിൽ താമസിക്കുന്ന 30 ലക്ഷം ആളുകളുടെ ജീവിതത്തെയും സുരക്ഷയെയും സംബന്ധിച്ച് സർക്കാരിന് ഭയാശങ്കയുണ്ട്. ഇത് സുപ്രീം കോടതി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
വലിയ ക്യാച്ച്‌മെന്റ് ഏരിയ ഉണ്ടെങ്കിലും ഡാമിന്റെ സംഭരണശേഷി വളരെ കുറവാണ്. അത് വർധിപ്പിക്കുന്നത് ഡാമിന്റെ സ്‌ഥിതി അതീവ ഗുരുതരമാക്കും. 624 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ക്യാച്ച്‌മെന്റ് ഏരിയയുള്ള ഡാമിന് വെറും 142 അടിയാണ് സംഭരണശേഷിയുള്ളത്. കാലാവസ്‌ഥയിൽ ഉണ്ടായ വ്യതിയാനവും പ്രദേശത്ത് ഉണ്ടാകുന്ന അതിതീവ്ര മഴയുമെല്ലാം കണക്കിലെടുത്ത് നിലവിലെ ഡാം ഡീകമ്മീഷൻ ചെയ്‌ത് പുതിയ ഡാം നിർമിക്കാനുള്ള നടപടി സ്വീകരിക്കാൻ സുപ്രീം കോടതി തീരുമാനമെടുക്കണമെന്നും കേരള സർക്കാർ ആവശ്യപ്പെട്ടു.
ഇതിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കുന്നത് ഉറപ്പ് വരുത്താനും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്താനും കഴിയും. ഇന്ത്യയിലെ തന്നെ വലിയ ഡാമുകളിൽ ഒന്നായ ഇടുക്കി ഡാം നിലവിൽ ഫുൾ റിസർവോയർ ലെവലിനടുത്ത് ആണെന്നതും പെട്ടെന്ന് മുല്ലപ്പെരിയാറിൽ നിന്ന് വലിയ തോതിൽ വെള്ളം ഒഴുക്കി വിട്ടാൽ അത് ഇടുക്കി ഡാമിന്റെ താഴ്‌വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
ഇടുക്കി ഡാമിന്റെ പരിസരപ്രദേശങ്ങളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി കണക്കിലെടുക്കുമ്പോൾ ഇതും പരിഗണിക്കേണ്ടതുണ്ടെന്ന് കേരള സർക്കാർ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നു. ഇവയൊന്നും മേൽനോട്ട സമിതി പരിഗണിച്ചിട്ടില്ലെന്നും റൂൾ കർവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യം ഉന്നയിച്ചു.
Also Read: യാത്രക്കാരെ തടഞ്ഞുനിർത്തി പോലീസിന്റെ വാട്‍സ്ആപ്പ് പരിശോധന; വിവാദം