ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ഒരു സ്‌പിൽവേ ഷട്ടർ കൂടി തുറന്നു. മൂന്നാമത്തെ ഷട്ടർ 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്. ഇതുവഴി 275 ഘനയടി വെള്ളം കൂടുതലായി ഒഴുകുന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി വർധിച്ചു.
പെരിയാറിന്‍റെ തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ അറിയിച്ചു. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരില്ലെന്ന് ഡാം അധികൃതരും വ്യക്‌തമാക്കി. ഇടുക്കി ഡാമിലെ റെഡ് അലർട് മാറി ഓറഞ്ച് അലർട്ടാക്കി.
ഇന്നലെ രാത്രി 9 മണിയോടെയാണ് മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നത്. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി തുറന്നത്. രണ്ട് ഷട്ടറുകള്‍ വഴി 550 ഘനയടി ഇന്നലെ രാവിലെ മുതല്‍ തുറന്നുവിട്ടിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് നടപടി. 138.85 അടിയിലാണ് ഇപ്പോഴും ജലമുള്ളത്.
ഒരു ഷട്ടർ കൂടി തുറന്നതോടെ നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറിൽ ഉയരുക. ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചു. മുല്ലപ്പെരിയാറിലെ ജലം രാത്രിയോടെ ഇടുക്കി റിസർവോയറിലെത്തി. കുറഞ്ഞ ശക്‌തിയില്‍ വെള്ളം ഒഴുകിയതുകൊണ്ടാണ് ഇത്രയും വൈകാന്‍ കാരണം.
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ സംഭരിക്കാനാകുമെന്നാണ് ഡാം അധികൃതരുടെ കണക്കുകൂട്ടല്‍. ചെറുതോണിയുടെ ഷട്ടർ വീണ്ടും തുറക്കേണ്ടിവരില്ലെന്ന് ഡാം അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Must Read: മോദി-മാർപാപ്പ കൂടിക്കാഴ്‌ച ഇന്ന്