വത്തിക്കാൻ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. സെന്റ് പീറ്റേഴ്‌സ് ബസലിക്കക്ക് സമീപം വത്തിക്കാൻ പാലസിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാകും കൂടിക്കാഴ്‌ച. അര മണിക്കൂർ നേരം കൂടിക്കാഴ്‌ച നീളും. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറിയുമായും കൂടിക്കാഴ്‌ച നടത്തുമെന്ന് യാത്രക്ക് മുമ്പ് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ജവഹർലാൽ നെഹ്‌റു , ഇന്ദിരാ ഗാന്ധി, ഐകെ ഗുജ്‍റാൾ, എബി വാജ്പേയി എന്നിവർക്ക് ശേഷം വത്തിക്കാനിലെത്തി മാർപാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
കൂടിക്കാഴ്‌ചക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചന. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്.
മുമ്പ് ബംഗ്ളാദേശ് സന്ദര്‍ശനത്തിനിടെ മാർപാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിൽ എത്തിയപ്പോൾ എബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ വലിയ സ്വീകരണമാണ് നൽകിയത്.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തിയത്. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. രണ്ട് ദിവസമായാണ് ഉച്ചകോടി നടക്കുക. കോവിഡ് മഹാമാരി സൃഷ്‌ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും.
സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കുവെക്കും. റോമിൽ നിന്ന് ബ്രിട്ടണിലേക്ക് പോകുന്ന മോദി ഗ്ളാസ്ഗോയിൽ നടക്കുന്ന യുഎൻ കാലാവസ്‌ഥാ വ്യതിയാന സമ്മേളനമായ ‘കോപ്പ് 26‘ലും പങ്കെടുക്കും.
Most Read: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി