തിരുവനന്തപുരം: പാലക്കാട്ടെ തുടർ കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് നടത്തുന്ന വർഗീയ പ്രീണന നയങ്ങളാണ് ഇത്തരം സംഭവങ്ങളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. സമ്മേളനങ്ങൾ നടത്തി കൊല്ലുമെന്ന് പ്രഖ്യാപിക്കുകയാണ് വർഗീയ സംഘടനകൾ. എന്നിട്ട് പോലും പോലീസ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ആർഎസ്‌എസുമായും എസ്‌ഡിപിഐയുമായും സിപിഐഎമ്മിന് കൊടുക്കൽ വാങ്ങലുകളുണ്ടായിരുന്നു. അതുകൊണ്ടാണ് സർക്കാരിന് ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാവാത്തതെന്നും സതീശൻ ആരോപിച്ചു.
അതേസമയം, എസ്‌ഡിപിഐ പ്രവർത്തകന്റെയും ആർഎസ്‌എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്ടെ ആർഎസ്‌എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്‌ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്‌തമാണ്.
പാലക്കാട് എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.
Most Read: മന്ത്രിയുടെ ഘോഷയാത്രക്കിടെ ഗതാഗതക്കുരുക്ക്; ചികിൽസ കിട്ടാതെ കുഞ്ഞ് മരിച്ചു