കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു.
മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. മരം മോഷണത്തിന് പിടിയിലായ അബ്‌ദുൾ ഷുക്കൂർ, റിയാസ് എന്നിവർ ചേർന്നാണ് പ്രജീഷിനെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മരം മോഷണ കേസിൽ പ്രതികളെ കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു.
തിങ്കളാഴ്‌ച രാവിലെ ചക്കരക്കല്ലിലെ കനാലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി വരിഞ്ഞ നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് പ്രതികൾ വധം നടപ്പാക്കിയത്. ജാമ്യത്തിലിറങ്ങിയ പ്രതികൾ പ്രജീഷിനെ കൂടെക്കൂട്ടി മദ്യപിച്ചെന്നും ശേഷം കൊന്ന് കനാലിൽ തള്ളിയെന്നുമാണ് പോലീസ് നിഗമനം.സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റിലായെന്നാണ് വിവരം. മറ്റൊരാള്‍ മംഗലാപുരത്തേക്ക് കടന്നതായും സൂചനയുണ്ട്.
നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്‌ടിച്ചതിന് കഴിഞ്ഞ ഓഗസ്‌റ്റ് ഒൻപതിനാണ് പ്രതികൾ പിടിയിലാവുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി പ്രജീഷിനെ കാണാനില്ലായിരുന്നു.
Malabar News: മുക്കത്ത് വർക്ക് ഷോപ്പ് ഉടമക്ക് എട്ടംഗ സംഘത്തിന്റെ ക്രൂര മർദ്ദനം