കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ഭാദു പ്രധാന്‍ എന്നയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ വീടുകൾക്ക് തീ വെക്കുകയും എട്ടോളം പേർ കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി.
“കൊലപാതകങ്ങളെ ഞാൻ ന്യായീകരിക്കുന്നില്ല, എന്നാൽ യുപി, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാർ, രാജസ്‌ഥാൻ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി നടക്കുന്നത്,”- മമത പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത.
സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നതായും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത രാജി വെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബംഗാൾ ഗവർണർ ജഗ്‌ദീപ് ധങ്കറും വിമർശനം ഉന്നയിച്ചിരുന്നു. “രാംപൂർഹട്ട് , ബിർഭും സൂചിപ്പിക്കുന്നത് സംസ്‌ഥാനം അക്രമ സംസ്‌കാരത്തിന്റെയും നിയമ രാഹിത്യത്തിന്റെയും പിടിയിലാണെന്നാണ്” എന്നായിരുന്നു ഗവർണറുടെ പ്രതികരണം.
അതേസമയം, സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. കുറ്റകൃത്യം ഗുരുതരവും ദൗർഭാഗ്യകരവുമാണെന്ന് കേസ് സ്വീകരിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.
Most Read: കെ-റെയിൽ; ബഫർ സോൺ വിഷയത്തിൽ സജി ചെറിയാനെ തിരുത്തി കോടിയേരി